കീപാഡ് മതി, ടച്ച് സ്ക്രീൻ വേണ്ട ; രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്






രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകൾക്ക് അനുമതിയുളളത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. തീരുമാനം സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
أحدث أقدم