നാല് മാസത്തിലേറെയായി ശമ്പളമില്ലാതെ ജീവനക്കാര്‍; ‘മാധ്യമം’ ആസ്ഥാനത്ത് രാപ്പകല്‍ സമരം




കോഴിക്കോട് : നാല് മാസത്തിലേറെയായി ശമ്പളക്കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ മാധ്യമം എംപ്ലോയീസ് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മാധ്യമം’ പത്രത്തിലെ പത്രപ്രവര്‍ത്തകരും ജീവനക്കാരും പ്രത്യക്ഷ സമരത്തില്‍. ശമ്പള കുടിശ്ശിക നാല് മാസത്തിലേക്ക് കടന്നതോടെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ‘മാധ്യമം’ ആസ്ഥാനത്ത് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ പത്രപ്രവര്‍ത്തകരും ജീവനക്കാരുമടങ്ങുന്ന തൊഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തിയത്.

സമരത്തില്‍ കോഴിക്കോട് യൂണിറ്റിന്റെ കീഴിലുള്ള അംഗങ്ങള്‍ക്ക് പുറമെ മറ്റു യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും യൂണിയന്റെ ഭാരവാഹികളും മാറി മാറി പങ്കെടുത്തു. രണ്ടിന് മലപ്പുറം, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ ഐക്യദാര്‍ഢ്യ സംഗമം നടന്നു.

എല്ലാ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ ശമ്പള വിതരണം നടത്തുക,ശമ്പള വിതരണത്തില്‍ സ്ലാബ് സമ്പ്രദായം ഒഴിവാക്കുക, ശമ്പളകുടിശ്ശിക തീര്‍ക്കുന്നതിന് സമയപരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് പത്രനിര്‍മാണത്തെയും വിതരണത്തെയും തടസ്സപ്പെടുത്താതെയുള്ള സമരം. ന്യായയുക്തമായ മിനിമം ആവശ്യങ്ങളോട് പോലും നിഷേധാത്മ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ തീര്‍ത്തും നിസംഗമായ സമീപനം തുടരുകയായിരുന്നു അവരെന്നും സമരത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാതെ ജീവനക്കാര്‍ക്ക് മറ്റു മാര്‍ഗമില്ലെന്ന് അവർ വ്യക്തമാക്കി.
أحدث أقدم