കാപ്പാ കേസിലെ പ്രതിയെ 208 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു


കാപ്പാ കേസിലെ പ്രതിയെ 208 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ ഏനാദിമംഗലം കുന്നിട ഉഷഭവനിൽ ഉമേഷ്‌ കൃഷ്ണ (38) നാണ് പിടിയിലായത്. രണ്ടാം പ്രതി ഏഴംകുളം നെടുമൺ പാറവിളവീട്ടിൽ വിനീത് ഓടി രക്ഷപെട്ടു. പത്തനാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജിന എസിന്‍റെ നേതൃത്വത്തിൽ പത്തനാപുരം -തേവലക്കര ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് 208.52 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രതിയെ പിടികൂടിയത്. ഉമേഷ് കൃഷ്ണയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയെങ്കിലും വിനീത് ഓടി രക്ഷപെടുകയായിരുന്നു.

ഓപ്പറേഷൻ റെഡ് സോണിന്റെ ഭാഗമായി പത്തനാപുരം എക്സൈസ് റെയിഞ്ച് ടീമും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി പ്രതിയെ പിടികൂടിയത്. മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായ ഉമേഷ് കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ. വി,അനിൽ വൈ , സന്തോഷ് വർഗീസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, റോബി സി എം,അരുൺ ബാബു,കിരൺകുമാർ,വിനീഷ് വിശ്വനാഥ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.


أحدث أقدم