കെ എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടനകനായെത്തി കെ മുരളീധരന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് എം പട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ മുരളീധരന്‍ ഉദ്ഘാടകനായെത്തിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദകുമാര്‍, കര്‍ഷക യൂണിയന്‍ നേതാവ് എ എച്ച് ഹഫീസ് എന്നിവര്‍ മുരളീധരനൊപ്പം വേദിയിലുണ്ടായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എല്ലാ നേട്ടങ്ങളുടെയും ഒരു പങ്ക് കെ എം മാണിക്ക് ഉള്ളതാണെന്ന് കെ മുരളീധരന്‍  പ്രസംഗത്തില്‍ പറഞ്ഞു. കാരുണ്യ പദ്ധതി നടപ്പിലാക്കിയത് കെ എം മാണി ആയിരുന്നു. റബ്ബര്‍ കര്‍ഷകരുടെ വിഷയം വന്നാല്‍ കെ എം മാണിക്ക് ആയിരം നാവായിരുന്നു. കെ എം മാണിയുടെ അസാന്നിദ്ധ്യം വലിയ നഷ്ടമാണ്. കെ എം മാണിയെ യുഡിഎഫിന്റെ മുഖമായി ഇപ്പോഴും കാണുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തതിന് മറ്റ് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് കെ മുരളീധരന്‍ പറഞ്ഞു. മാണി ഗ്രൂപ്പ് മുന്നണി വിടുമെന്ന അഭ്യുഹങ്ങള്‍ നില്‍ക്കവേ മുരളീധരന്‍ വേദിയില്‍ എത്തിയത് ചര്‍ച്ചയായി.