കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബി. വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റി. അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസിലാക്കുന്നു. കെൽപ്പോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകും. അതിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.