
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയ അതിജീവിതമാരെ വീണ്ടും അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. ‘ഭർതൃമതികൾക്ക് മാത്രമുണ്ടാകുന്ന വൈകൃത രോഗം’ എന്നാണ് അവർ ഫേസ്ബുക്കില്‍ കുറിച്ചത്. മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായി രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹിള കോൺഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുകൊണ്ട് എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. രാഹുലിനെതിരെ ആദ്യത്തെ അതിജീവിത പരാതിയുമായി എത്തിയപ്പോഴും ഭർതൃമതിയായ ഇരയുടെ ത്വര കൊള്ളാം എന്ന വിവാദ പരാമർശവുമായി മഹിള കോൺഗ്രസ് നേതാവ് മുന്നോട്ട് വന്നിരുന്നു.
പത്തനംത്തിട്ട കോൺഗ്രസിലെ രാഹുൽ അനുഭാവികൾ ഇതാദ്യമായല്ല അതിജീവിതകളെ കടന്നാക്രമിക്കുന്നത്. ഇതിന് മുൻപും അതിജീവിതകൾക്കെതിരെ ഇത്തരത്തിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. കോൺഗ്രസ് നേതാവിൻ്റെ നേരത്തേയുള്ള പോസ്റ്റിന് നേരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നയിരുന്നു മഹിള കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ‘എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്, രാഷ്ട്രീയപരമല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത നാടായി മാറിയോ കേരളം’ എന്നായിരുന്നു ബിന്ദു ബിനുവിൻ്റെ പ്രതികരണം.