
നഴ്‌സറി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറിയ കുട്ടികൾക്കു മുന്നിൽ വേദിയിൽ അവതരിപ്പിച്ചത് വാളുകൊണ്ട് കഴുത്തറുക്കുകയും വെട്ടുകയും ചെയ്യുന്ന രംഗങ്ങൾ അടങ്ങിയ ദൃശ്യാവിഷ്‌കാരം. കൊട്ടാരക്കര എംജിഎം ആർപി സ്‌കൂളിനെതിരെ പരാതി. ഡോ.ശിഹാബുദ്ദീൻ എന്ന വ്യക്തിയാണ് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്.
യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ആക്രമണദൃശ്യങ്ങൾ വേദിയിൽ അരങ്ങേറിയത്. മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കിന്റർ ഗാർട്ടൻ കുട്ടികളും പ്ലസ് ടു വരെയുള്ള മറ്റു പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് സദസിലുണ്ടായിരുന്നത്. ദൃശ്യങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്ന് പരാതിയിൽ പറയുന്നു.
ബിഎൻഎസ് സെക്ഷൻ 105, ബിഎൻഎസ് സെക്ഷൻ 316 വകുപ്പുകൾ പ്രകാരം സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, മാനേജ്‌മെന്റ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നു.