
അമിത മദ്യപാനത്തെ തുടർന്ന് ആന്ധ്രാപ്രദേശിൽ രണ്ട് യുവാക്കൾ മരിച്ചു. സോഫ്റ്റ് വെയർ എൻജിനീയേഴ്സായ മണികുമാർ,പുഷ്പരാജ് എന്നിവരാണ് മരിച്ചത്.മദ്യപാന മത്സരത്തെ തുടർന്നാണ് ദുരന്തമുണ്ടായത്. അണ്ണാമയ്യ ജില്ലയിലെ കെ വി പള്ളി, ബന്തവടിപ്പള്ളി വില്ലേജിലാണ് ദുരന്തമുണ്ടായത്. ആറ് സുഹൃത്തുക്കൾ ചേർന്ന് മദ്യപാന മത്സരം നടത്തുകയായിരുന്നു. 19 ടിൻ ബിയറാണ് മണികുമാറും, പുഷ്പരാജും ചേർന്ന് കുടിച്ച് തീർത്തത്. വൈകിട്ട് 3 മണി മുതൽ ഏഴരമണിവരെയുള്ള സമയത്തായിരുന്നു ഇത്രയധികം മദ്യം കുടിച്ചത്. ഇതോടെ, ഡീ ഹൈഡ്രേഷൻ സംഭവിച്ച് ഇരുവരും ബോധരഹിതരായി.
സുഹൃത്തുക്കൾ ആശുപത്രിയിലെത്തിയ്ക്കും മുൻപെ മണികുമാർ മരിച്ചു. ചികിത്സയ്ക്കിടെയാണ് പുഷ്പരാജ് മരിച്ചത്. ശ്രാവൺകുമാർ,ശിവമണി, വേണുഗോപാൽ,അഭിഷേക് എന്നിവരാണ് ഇവർക്ക് ഒപ്പം മത്സരത്തിനുണ്ടായിരുന്നത്. ഇവർ അമിതമായി മദ്യപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. യുവാക്കൾ കഴിച്ചത് വ്യാജ മദ്യമെന്ന തരത്തിൽ പ്രചരിയ്ക്കുന്ന വാർത്തകൾ തെറ്റാണെന്ന് പോലിസ് അറിയിച്ചു. ബിയറിന്റെ സാംപിളുകൾ അണ്ണാമയ്യ പോലിസ് ശേഖരിച്ച്, പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.