അവയവദാനത്തിൽ പുതുചരിത്രം; അവയവദാതാവായി 10 മാസം പ്രായമായ കുഞ്ഞ്, അഞ്ച് പേർക്ക് പുതുജീവനേകാൻ ആലിൻ


റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ. 

റോഡ് അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിൻ. ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും ഇതിനിടെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ആലിന്‍റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുക. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിനും കരൾ തിരുവനന്തപുരം കിംസിൽ ചികിത്സയിലുള്ള കുട്ടിക്കും നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകിട്ട് 6.30യോടെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. റോഡ് മാർഗമായിരിക്കും അവയവങ്ങൾ എത്തിക്കുക. തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

أحدث أقدم