സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്കു പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പൻമാർ വണ്ടിയിൽ നെയ്പാത്രം മറന്നുവച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.
പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്നു ജനുവരി 30നാണ് പാത്രം അയച്ചു കൊടുത്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിനു വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്പാത്രം ലഭിച്ചു.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നു ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു.
പരാതിയെ തുടർന്നു പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയേയും സമീപിച്ചു. ഇതേത്തുടർന്നു നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി.
ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അതേസമയം ബംപർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.