236 യാത്രക്കാരുമായി കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്ന വിമാനം കൊൽക്കത്തയിൽ ഇറക്കി


കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ 2.49 തോടെ ഇറക്കിയത്. വിമാനത്തിന്റെ വലതു എഞ്ചിനിൽ തീപടർന്നുവെന്ന് കാണിച്ചാണ് അടിയന്തര ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്. വിമാനത്തിന്റെ വലതുവശത്തെ എൻജിനിൽ തീ കണ്ടതിനെത്തുടർന്ന് പൈലറ്റ് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.49 തോടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

236 യാത്രക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.28 നാണ് ടർക്കിഷ് എയർലൈൻസ് വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് ശേഷം നാല് മിനിറ്റിനുള്ളിൽ തന്നെ വലതുവശത്തെ എൻജിനിൽ തീ പടരുകയായിരുന്നു. ഇതേത്തുടർന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ ഉടൻ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തീ ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് വിമാനം പടിഞ്ഞാറൻ ദിശയിലേക്ക് തിരിച്ചുവിടുകയും,  കത്തുന്ന എൻജിൻ ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് പത്ത് മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറന്ന് സാഹചര്യം വിലയിരുത്തി. ഒറ്റ എൻജിൻ ഉപയോഗിച്ച് യാത്ര തുടരാൻ സാധിക്കുമെങ്കിലും, ദീർഘദൂര യാത്ര സുരക്ഷിതമല്ലെന്ന് അധികൃതർ വിലയിരുത്തിയതോടെയാണ്, കൂടുതൽ സുരക്ഷ മുൻനിർത്തി വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിച്ചതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. നിലവിൽ കൊൽക്കത്ത വിമാനം വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കുകയാണെന്ന് വിമാനത്താവള ഡയറക്ടർ അറിയിച്ചു.

Previous Post Next Post