“എന്‍റെയും സതീശന്‍റെയും വാദങ്ങള്‍ കോടതി തള്ളിയത് സത്യം; പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ”? ചോദ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെ തനിക്കെതിരെ വിമർശനമുന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

താനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന ഗോവിന്ദന്റെ ആവശ്യം കാര്യങ്ങള്‍ പഠിക്കാതെയാണെന്നും, കേസില്‍ താൻ മാത്രമാണ് കക്ഷി ചേർന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരാറില്‍ അഴിമതിയില്ലായിരുന്നെങ്കില്‍ എന്തിനാണ് സർക്കാർ പദ്ധതിയില്‍ നിന്ന് പിന്മാറിയതെന്ന് ചെന്നിത്തല ചോദിച്ചു.

തന്റെ ഇടപെടലുകളെത്തുടർന്നാണ് സർക്കാർ പിന്മാറിയതെന്നും, സ്വകാര്യതയുമായി ബന്ധപ്പെട്ട തന്റെ വാദങ്ങള്‍ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട തന്റെയും പ്രതിപക്ഷ നേതാവിന്റെയും വാദം കോടതി തള്ളിയെന്നത് സത്യമാണെന്നും ചെന്നിത്തല സമ്മതിച്ചു. തങ്ങളുടെ വാദങ്ങള്‍ കോടതി തള്ളിയെങ്കിലും നിലവില്‍ സംസ്ഥാനത്ത് ഏതെങ്കിലും എ ഐ ക്യാമറകള്‍ പ്രവർത്തിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വസ്തുതാപരമായ കാര്യങ്ങളാണ് അന്ന് പറഞ്ഞതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
أحدث أقدم