
അമ്പലപ്പുഴ താലൂക്കിലെ കരുമാടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി. കരുമാടി വില്ലേജിൽ കിഴക്കേമുറയിൽ ഹേമാലയം വീട്ടിൽ മോഹനന്റെ മകൻ ശ്യാംകുമാറിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം വീട്ടിൽ തന്നെ വാറ്റിയതാണെന്നും, ഉപയോഗത്തിന് ശേഷം ബാക്കി വന്ന രണ്ട് ലിറ്റർ ചാരായമാണ് പിടിച്ചെടുത്തതെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സംഘം എത്തുമ്പോൾ ശ്യാംകുമാർ വീട്ടിലില്ലായിരുന്നതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഫാറൂക്ക് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷെഫീക്ക് കെ എസ്, ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത എൻ എസ് എന്നിവരും പങ്കെടുത്തു.