മലപ്പുറം: തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെത്തിയ ലോറിയില്‍ നിന്നും വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.
ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി അനില്‍കുമാർ (51), കാസർകോട് ചിറ്റാരിക്കല്‍ സ്വദേശിയെന്ന് കരുതുന്ന സജി എന്ന മുഹമ്മദ് സലിം (52) എന്നിവരെയാണ് കണ്ണൂരില്‍ നിന്നും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇതില്‍ സജി മുൻപ് നാല് കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ഈരാറ്റുപേട്ട, സുല്‍ത്താൻ ബത്തേരി, കൊണ്ടോട്ടി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയാണ് ലോറി ഉടമ. ഇവരുടെ ഭർത്താവാണ് വാഹനം നോക്കിയിരുന്നത്. വെള്ളിയാഴ്‌ച സവാള കയറ്റിവന്ന ലോറിയില്‍ കാർഡ്‌ബോർഡ് ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍.