
മാരകമായ നിപ നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്തു. ബെൽജിയത്തിൽ ആണ് മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തുടക്കമിടുക. നിലവിൽ നിപ വൈറസിനെ പ്രതിരോധിക്കാൻ ലൈസൻസുള്ള വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസിൽസ് വൈറസിലേക്ക് ചേർത്താണ് പുതിയ വാക്‌സിൻ വികസിപ്പിക്കുന്നതെന്നാണ് വിവരം.
മനുഷ്യരിൽ വാക്‌സിൻ പ്രവേശിക്കുമ്പോൾ നിപാ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാർഥ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്ക്കാനും, രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. നേരത്തേ എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിൻ വികസിപ്പിച്ച ഗവേഷകർ പറഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 60പേരെയാണ് ഉൾപ്പെടുത്തുക. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്. ജനുവരിയിൽ പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനിൽ നിന്നുള്ള വാക്‌സിൻ പരീക്ഷണ വാർത്ത പുറത്തുവരുന്നത്.