തിരുവനന്തപുരം ജില്ലയിൽ 440 പുതിയ പോളിംഗ് ബൂത്തുകൾ…


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ 440 പുതിയ ബൂത്തുകൾ ഉൾപ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളിൽ വോട്ടർമാർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പ് രോഗികൾക്കും ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. മൊബൈൽ പോളിംഗ് ടീമിന്‍റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. അഞ്ച് സംയോജിത ബോർഡർ ചെക്ക് പോസ്റ്റുകൾ ഇലക്ഷന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ സിസിടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

എക്സൈസ്, കേരള പൊലീസ്, തമിഴ്നാട് പൊലീസ്, ആർടിഒ ഉൾപ്പെടെയുള്ളവരുടെ സേവനം ചെക്ക്പോസ്റ്റിൽ ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോഗ്രാഫേഴ്സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവയും സ്ക്വാഡിലുണ്ടാകും. കൂടാതെ മൂന്ന് സ്റ്റാറ്റിക് സർവെയലൻസ് ടീമുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കും. നിയോജക മണ്ഡലങ്ങളിൽ അഡീഷണൽ എക്സ്പെന്‍റിച്ചർ ഒബ്സർവറെ നിയമിക്കുമെന്നും കലക്ടർ അറിയിച്ചു.

ഇലക്ഷൻ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി ഫോട്ടോ ഉൾപ്പെടെ പരാതി നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് സുവിധ പോർട്ടലിലെ സിംഗിൾ വിൻഡോ വഴി ഇലക്ഷൻ റാലികൾക്കും പൊതു മീറ്റിങ്ങുകൾക്കും ഉച്ചഭാഷിണികൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനാർഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം കൃത്യമായി മോണിറ്റർ ചെയ്യുന്നതിന് വിവിധ ബാങ്ക് ഓഫീസേഴ്സിന്‍റെ യോഗത്തിൽ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ബാനറുകളിലും പ്രിന്‍റേഴ്സിന്‍റെയും പബ്ലിഷേഴ്സിന്‍റെയും പേര് നിർബന്ധമായും അച്ചടിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Previous Post Next Post