
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിന് നാളെ നിർണായക ദിനം. കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ജന പ്രാധിനിത്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. നിലവിൽ എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആൻറണി രാജുവിന് മത്സരിക്കാനും വിലക്കുണ്ട്. ജസ്റ്റിസ് സി. ജയചന്ദ്രനാണ് നാളെ ഈ ഹർജിയിൽ വിധി പ്രസ്താവിക്കുക. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ ഈ വിധി നിർണ്ണായകമാകും.
അതേസമയം ആൻറണി രാജുവിൻറെ അപ്പീലിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തിട്ടുണ്ട്. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നുമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനാണ് ആൻറണി രാജു ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് ആൻറണി രാജുവിൻറെ രാഷ്ട്രീയ ആവശ്യം മാത്രമാണ്. അസാധാരണ സാഹചര്യത്തിൽ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും സർക്കാർ നിലപാട്.