തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം നോക്കിയാണ് തീരുമാനമെടുക്കുകയെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പേര് പറയുന്നോ അവരെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ടീം യുഡിഎഫ് 100 സീറ്റ് നേടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയാല്‍ വികസനത്തിനുളള ഫണ്ട് വേണം, അതുമാത്രമേ ആഗ്രഹമുളളുവെന്നായിരുന്നു കെ. മുരളീധരന്റെ മറുപടി. ‘മന്ത്രിസ്ഥാനമൊക്കെ ഞാന്‍ കുട്ടിക്കാലം മുതലേ കാണുന്നതാണ്. എട്ട് വയസുളളപ്പോള്‍ തന്നെ മന്ത്രി മന്ദിരത്തില്‍ താമസമാക്കിയതാണ്. ഇതൊന്നും അത്ര വലിയ കാര്യമല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്തും ഞാന്‍ മന്ത്രിയായിരുന്നില്ലല്ലോ. പക്ഷെ വികസനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലല്ലോ. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ’: കെ. മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്നും കെ. മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കലാരംഗത്ത് മിടുക്കനാണ് പക്ഷെ രാഷ്ട്രീയ രംഗത്ത് അല്ല. നിരവധി നേതാക്കള്‍ ഉണ്ടായിട്ടും പരിഗണിച്ചത് സിനിമാ നടനെയാണ്. അത് ഡീലിന്റെ ഭാഗമാണ്. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലാണ്’: കെ. മുരളീധരന്‍ പറഞ്ഞു.

Tourist Destinations

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ രമേഷ് പിഷാരടി നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘കലാകാരന്മാരെ നിര്‍ത്തുമ്പോള്‍ ജനങ്ങളുമായി ബന്ധമുളളയാളെ നിര്‍ത്തണം. ചില കലാകാരന്മാരെ ലോക്‌സഭയിലേക്ക് വിട്ടിട്ട് കണ്ടില്ലേ. അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ പോലും നിരാശരാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടാല്‍ അറിയുന്ന കലാകാരന്മാര്‍ ആയിരിക്കണം വേണ്ടത്. അതാണ് രമേഷ് പിഷാരടി. സുധീര്‍ കരമന പാര്‍ട്ടിയുമായോ ജനങ്ങളുമായോ ബന്ധമുളള ആളല്ല. അദ്ദേഹത്തിന്റെ കഴിവിനെ താഴ്ത്തി കാണുന്നില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വേണ്ട ബന്ധങ്ങള്‍ ഇപ്പോഴില്ല. സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ തിരുവനന്തപുരത്ത് ഫീല്‍ഡില്‍ ഇല്ല’: കെ. മുരളീധരന്‍ പറഞ്ഞു. അഘോരികളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരരുതെന്നും അവര്‍ക്ക് ദൈവിക ചിന്ത മാത്രമേ പാടുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.