മുണ്ടക്കൈ – ചൂരൽമല ദുരന്തഭൂമിക്ക് സമീപത്തെ തുരങ്ക നിർമ്മാണം തടയണം; പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ


മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ, വിവാദമായ വയനാട് തുരങ്കപാത പദ്ധതിക്കെതിരായ നിയമപോരാട്ടം രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക്. പദ്ധതിക്ക് കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്..

2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

Previous Post Next Post