
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും സർക്കാർ സംവിധാനങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് പെരുമാറ്റച്ചട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഈ ചട്ടം ബാധകമായിരിക്കും.
എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?
തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം തടയുക, കള്ളവോട്ട് നിയന്ത്രിക്കുക, പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത് നടപ്പിലാക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ചാണ് ഈ ചട്ടങ്ങൾ തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.
പ്രധാന നിയന്ത്രണങ്ങൾ
- തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
- തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സർക്കാർ ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾക്ക് അനുമതി നൽകാൻ ജനപ്രതിനിധികൾക്ക് കഴിയില്ല.
- ഇതിനകം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരാം, പക്ഷേ പുതുതായി പദ്ധതികൾ ആരംഭിക്കരുത്.
- എംപിമാരുടേയും എംഎൽഎമാരുടേയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾക്ക് പണം അനുവദിക്കാൻ കഴിയില്ല.
- പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം നടത്താൻ പാടില്ല; അടിയന്തര സാഹചര്യങ്ങളിൽ മാത്രം കമ്മിഷന്റെ അനുമതി ആവശ്യമാണ്.
- തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ കമ്മിഷന്റെ അനുമതി വേണം.
- മന്ത്രിമാരും ജനപ്രതിനിധികളും ഔദ്യോഗിക വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്.
- ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
- പൊതുപണം ഉപയോഗിച്ച് സ്ഥാപിച്ച പരസ്യബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം.
ചില പരിപാടികളിൽ പങ്കെടുക്കാൻ അനുമതി
ചില ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകുന്നത്.
രക്തസാക്ഷിത്വ ദിനം, സദ്ഭാവനാദിനം, പ്രധാന നേതാക്കളുടെ ജന്മദിനം തുടങ്ങിയ ചടങ്ങുകളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് പങ്കെടുക്കാം.