മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സാമ്പത്തിക സഹായം നൽകിയവർക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ഭവന നിർമ്മാണ പദ്ധതികൾ പൂർത്തിയായ സാഹചര്യത്തിലാണ് ഈ നീക്കം. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഈ ആവശ്യത്തിൽ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. അനുമതി നൽകുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്നും സർക്കാരിനോട് കോടതി അറിയിച്ചിട്ടുണ്ട്. വയനാട്ടിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ നന്ദി സന്ദേശം അയക്കാനുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഡിഎ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ചതിൽ രൂക്ഷ വിമർശനം സർക്കാരിനെതിരെ ഹൈക്കോടതി ഉയർത്തിയിരുന്നു.

വയനാട്ടിലെ ഭവന നിർമാണ പദ്ധതികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി സന്ദേശം അറിയിക്കാനുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യത്തിൽ അനുമതി തേടിയത്. അതേസമയം ഡിഎ സന്ദേശ വിവാദത്തിൽ ഹർജിക്കാരുടെ വാദം കോടതി കേട്ടു. ഇത്രയും സന്ദേശം ഒരുമിച്ച് അയക്കാനുള്ള സാങ്കേതിക സംവിധാനം ഐടി മിഷന് ഇല്ലെന്നാണ് ഹർജിക്കാരുടെ വാദം. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. സർക്കാരിനുള്ള സംരക്ഷണം മുഖ്യമന്ത്രിക്കില്ലേ എന്ന് ഹർജിക്കാരുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. രാഷ്ട്രീയ നേതൃത്വം മാത്രമാണ് മുഖ്യമന്ത്രി. അതിനാൽ സർക്കാരിന് ലഭിക്കുന്ന സംരക്ഷണം മുഖ്യമന്ത്രിക്ക് ലഭിക്കില്ലെന്നാണ് ഹർജിക്കാർ മറുപടി നൽകിയത്.

അതേസമയം എന്താണ് മുഖ്യമന്ത്രിയുടെ ചുമതലയെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ഇതിന് നയപരമായ തീരുമാനമെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ചുമതല, ഭരണനിർവഹണം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. നിയമവിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചതെന്നും ഹർജിക്കാർ പറഞ്ഞു.

അതേസമയം വേർതിരിവില്ലാതെയാണ് സർക്കാർ സന്ദേശം അയച്ചതെന്നും, അഡ്വക്കേറ്റ് ജനറലിന്(ഡിഎ ലഭിക്കാത്ത) ഉൾപ്പെടെ ഈ സന്ദേശം ലഭിച്ചെന്നും എജി കോടതിയെ അറിയിച്ചു. ഡിഎ സന്ദേശം ഗൗരവമായ കാര്യമല്ലെന്നാണ് ഹൈക്കോടതിയിൽ സർക്കാർ ഇന്നും സ്വീകരിച്ച നിലപാട്. സന്ദേശം അയക്കുന്നതിൽ ഡേറ്റാ മൈനിങ് നടന്നിട്ടില്ല. നോഡൽ ഏജൻസിയായ ഐടി മിഷന്റെ കൈവശമാണ് സ്പാർക്കിലെ ജീവനക്കാരുടെ വിവരങ്ങൾ ഉള്ളത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടില്ല. സന്ദേശം അയക്കുന്നത് എങ്ങനെ സ്വകാര്യതയുടെ ലംഘനമാകുമെന്നും സർക്കാർ ചോദിക്കുന്നു.

സ്വകാര്യത ലംഘിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് എജി വ്യക്തമാക്കി. സന്ദേശങ്ങൾ അയക്കില്ലെന്ന് ഉറപ്പ് സർക്കാർ നാളെ വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡിഎ വിവാദത്തിൽ ഹൈക്കോടതിയിൽ കൂടുതൽ വാദം കേൾക്കും. ആദ്യം സർക്കാർ ജീവനക്കാർക്ക് അയച്ചതിന് പുറമേ പൊതുജനങ്ങൾക്കും സന്ദേശം അയക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.