തിരുവനന്തപുരം: ജോലി ആവശ്യത്തിനായി ഇസ്രയേലിലേക്ക് പോയ തിരുവനന്തപുരം കല്ലമ്പലം സ്വദേശി സുരേഷ് സുന്ദരേശൻ (42) അന്തരിച്ചു. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് സുരേഷിന്റെ മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. മരണകാരണം സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമല്ല.
താമസസ്ഥലത്തിന് പുറത്ത് ബോംബാക്രമണം നടക്കുന്നുണ്ടെന്നും പച്ചക്കറികൾ വാങ്ങാനായി പുറത്തേക്ക് പോകുകയാണെന്നുമാണ് സുരേഷ് അവസാനമായി ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതിനുശേഷമാണ് മരണവാർത്ത പുറത്തുവരുന്നത്. രണ്ട് വർഷമായി സുരേഷ് ഇസ്രയേലിൽ ജോലി ചെയ്തു വരികയായിരുന്നു.
ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുന്ദരേശന്റെ മകനാണ് സുരേഷ്. ഭാര്യ ചിത്ര കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എംബസി വഴി അന്വേഷണം നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്