
കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഉഷയുടെ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്തത്.
അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ഗർഭാശയമുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഡോക്ടർമാർ ഉഷയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. അന്നുമുതൽ കടുത്ത ശാരീരിക വേദനയും ദുരിതവും അനുഭവിച്ചു വരികയായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ടതിനെത്തുടർന്നാണ് ഉഷയെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കി കത്രിക പുറത്തെടുത്തു. ആരോഗ്യം വീണ്ടെടുത്ത ഉഷയെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.