എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി…




കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ രണ്ട് മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു. ഈ സംഘത്തില്‍ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി ശാന്തകുമാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ എംഎല്‍എ കുഴല്‍മന്തം പൊലീസില്‍ പരാതി നല്‍കി.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്ന് എന്ന പേരിലായിരുന്നു തട്ടിപ്പ് സംഘം വിളിച്ചത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സല്‍ ഖാന്‍ എന്നയാള്‍ ശാന്തകുമാരിയുടെ പേരില്‍ സിം കാര്‍ഡ് എടുത്തെന്ന് സംഘം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബര്‍ സെല്ലില്‍ നിന്നും വിളിക്കുമെന്നും അവിടെ നേരിട്ട് ഹാജരാകണമെന്നും തട്ടിപ്പ് സംഘം പറഞ്ഞതായി കെ ശാന്തകുമാരി പറഞ്ഞു.

തിരുവനന്തപുരത്തേക്ക് കോള്‍ കൈമാറുന്നു എന്ന് പറഞ്ഞ് ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ മലയാളത്തിലായിരുന്നു അവിടുന്ന് സംസാരിച്ചത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ ആണെന്നും പറഞ്ഞു. പിന്നാലെ മറ്റൊരു നമ്പര്‍ തന്നു, അതില്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ സംഭവത്തില്‍ ഒന്നെങ്കില്‍ നേരിട്ടെത്തണം അല്ലെങ്കില്‍ മൊഴി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും ശാന്തകുമാരി വ്യക്തമാക്കി.
أحدث أقدم