
കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം കഴക്കൂട്ടത്തെ യുവതിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിനെതിരെ യുവതി രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 3-ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരാതി ലഭിച്ചിട്ടും മൊഴി രേഖപ്പെടുത്താനോ നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. എന്നാൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ആലപ്പുഴ എസ്പിയുടെ മുൻ നിലപാട്. ആരോഗ്യപ്രശ്നങ്ങൾ കാരണം കായംകുളത്തേക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഡിവൈഎസ്പി തിരുവനന്തപുരത്തെത്തി യുവതിയെ കണ്ടത്.