
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45°C മുതൽ 55°C വരെ ഉയരുമെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായി നിറയ്ക്കരുത് എന്നുമുള്ള സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണ്. ‘സിവിൽ ഡിഫൻസ് വകുപ്പ്’ എന്ന പേരിലാണ് പല സന്ദേശങ്ങളും പ്രചരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇങ്ങനെയൊരു പ്രത്യേക വകുപ്പില്ലെന്നും ഇത് അഗ്നിരക്ഷാസേനയുടെ കീഴിലുള്ള ഒരു സന്നദ്ധ സേന മാത്രമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇത്തരമൊരു പ്രവചനം നടത്തിയിട്ടില്ല. വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ദുരന്തനിവാരണ നിയമം (2005), സെക്ഷൻ 54 പ്രകാരം നിയമനടപടികൾ സ്വീകരിക്കും.