
മാവേലിക്കര: മാവേലിക്കര – പന്തളം റോഡിൽ കൊച്ചാലുംമൂട് ജങ്ഷന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30നായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്ത് നിന്നു വന്ന സ്വകാര്യ ബസ്സിൽ, എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ലോറിയുടെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ് ഡ്രൈവര്‍ ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് പുത്തന്‍വീട്ടില്‍ കിഴക്കതില്‍ ബിനു (41), കണ്ടക്ടര്‍ കായംകുളം പെരിങ്ങാല ഓശേരില്‍ (ആതിര) സന്ദീപ് (38), ടിപ്പര്‍ ഡ്രൈവര്‍ നൂറനാട് പയ്യനല്ലൂര്‍ തെക്കുംകാവില്‍ സൂരജ് (36), കോടുകുളഞ്ഞി മാമ്പ്ര കാവിളയില്‍ രാജി (42), ചെറിയനാട് കല്ലുവെട്ടാംകുഴിയില്‍ നീതു (20), തോനയ്ക്കാട് തയ്യില്‍ തെക്കേതില്‍ ആര്‍ദ്ര (19), പുലിയൂര്‍ തോണ്ടുതറാല്‍ രാജേഷ് (44), ചെറിയനാട് തറയില്‍ അച്ചന്‍കുഞ്ഞ് (67), ചെറുകര തെക്കേതില്‍ ഉണ്ണിക്കൃഷ്ണന്‍ (60), ചെട്ടികുളങ്ങര പേള ഉണ്ണിച്ചിരേത്ത് ഗീതാലയത്തില്‍ ഗീത വിശ്വനാഥന്‍ (59), ഇടുക്കി കുഴിത്താലം ഈട്ടിക്കല്‍ വീട്ടില്‍ സിയ (20), മുളക്കുഴ കളത്തില്‍ മേലതില്‍ ഷീബ (38) എന്നിവര്‍ക്കാണു പരിക്ക്. പരിക്കേറ്റവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും ഗുരുതര പരിക്കുള്ളവരെ അലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.