
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപില്ലെം നേതാക്കൾക്കെതിരെ തിരുവനന്തപുരം പോക്സോ കോടതിയിൽ നൽകിയ ഹർജിയിൽ മധ്യപ്രദേശ് പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. കേസ് പരിഗണിച്ച കോടതി, റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വരുന്ന ജൂൺ 20 വരെ മധ്യപ്രദേശിലെ മഹേശ്വർ പോലീസിന് വീണ്ടും സമയം അനുവദിച്ച് ഉത്തരവിട്ടു. വൈറൽ താരത്തിന്റെ വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട സ്വകാര്യ ഹർജിയിലാണ് തിരുവനന്തപുരം പോക്സോ കോടതിയുടെ ഈ ഇടപെടൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ഒത്താശ ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്ത സിപില്ലെം നേതാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ സ്വകാര്യ ഹർജി സമർപ്പിക്കപ്പെട്ടത്. വിവാദ വിവാഹത്തിന് പ്രാദേശിക നേതാക്കൾ സഹായമൊരുക്കിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അതേസമയം, വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിന് തെളിവായി പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സുപ്രധാന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഈ രേഖകളുടെ വിശ്വാസ്യത കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി അന്തിമ തീരുമാനത്തിലേക്ക് കടക്കുകവിവാഹ വിവാദവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട പെൺകുട്ടിയുടെ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 29-ലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ഹർജിക്കാരന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് വരുന്ന 29 വരെ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളിൽ മധ്യപ്രദേശ് പോലീസ് സമർപ്പിക്കുന്ന റിപ്പോർട്ട് ഈ കേസിൽ നിർണായകമായി മാറും.