മഴയെ തുടർന്ന് പുനലൂരിൽ ലോറിക്ക് മുകളിലേക്ക് മതിലും കെട്ടിടവും ഇടിഞ്ഞുവീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം


സർവീസ് സ്റ്റേഷൻ കെട്ടിടവും കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു ലോറിയുടെ മുകളിലേക്കാണ് കൂറ്റൻ കോൺക്രീറ്റ് പാളികൾ പതിച്ചത്. ലോറിയ്ക്കുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഇടിഞ്ഞുവീണത് സർവീസ് സ്റ്റേഷന്റെ ഭാഗമായ കെട്ടിടവും സമീപത്തെ വലിയ കോൺക്രീറ്റ് മതിലുമാണെന്നാണ് പ്രാഥമിക വിവരം. സർവീസ് സ്റ്റേഷനിലെ ഒരു ജീവനക്കാരൻ അപകടസമയത്ത് ലോറിയിൽ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ മറ്റൊരു സ്കൂൾ ബസ്സും കുടുങ്ങിയിട്ടുണ്ടാകാമെന്ന ആശങ്കയും നിലനിൽക്കുന്നു. എന്നാൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അഗ്നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുവെന്നാണ് വിവരം.

أحدث أقدم