
പുതുക്കാട് മണലി മടവാക്കര റോഡിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. മണലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം.
ദേശീയപാത മണലി പാലത്തിന് സമീപം മടവാക്കരയിലേക്ക് നടന്നുപോയിരുന്ന പെൺകുട്ടിയെ അപരിചിതനായ യുവാവ് കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. വായ പൊത്തിപ്പിടിച്ച് പൊന്തക്കാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കയ്യിൽ കടിച്ച് പെൺകുട്ടി ഒച്ച വെയ്ക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി തൊട്ടടുത്ത ചായക്കടയിലേക്കാണ് ഓടിയെത്തിയത്.
ചായക്കടയിലെ സ്ത്രീ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെടാനായി പ്രതി മണലി പുഴയിലേക്ക് എടുത്തുചാടി. ഉടൻ തന്നെ പാലിയേക്കര സ്വദേശിയായ കുമാറാണ് പുഴയിലേക്ക് ചാടി പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ ഈ വഴിയെത്തിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സംഘത്തിന് കൈമാറി. പിന്നീട് പ്രതിയെ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.ഇയാൾ കർണാടക സ്വദേശിയാണെന്നും മാനസിക വിഭ്രാന്തി ഉള്ളതുപോലെയാണ് പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു.