
തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കേസ് പ്രതിയായതിനാലാണ് കനത്ത സുരക്ഷയോടെയുള്ള ഈ അടിയന്തര നടപടി. ചരിത്രത്തിലാദ്യമായാണ് കാപ്പ നിയമപ്രകാരം ഒരു നഗരസഭാ കൗൺസിലർ ജയിലിലാകുന്നത്. പ്രതിയെ വധശ്രമക്കേസിൽ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസ് സുഗതനെ അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാനായി വാഴോട്ടുകോണത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സുഗതനും സഹോദരനും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കും. പോലീസുകാരെ പ്രതികൾ മർദ്ദിക്കുകയും തള്ളിത്താഴെ ഇടുകയുമുണ്ടായി.