വനിതാ കോച്ചിൽ കയറുന്ന പുരുഷന്മാർക്ക് വൻ പണി… ഇന്ത്യൻ റെയിൽവേയുടെ പുതിയ വിജ്ഞാപനം


ട്രെയിനുകളിൽ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിലും സീറ്റുകളിലും അനധികൃതമായി പ്രവേശിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന പുരുഷന്മാർക്കെതിരെ അതീവ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. പുതിയ ‘ജന വിശ്വാസ് ആക്ട്, 2026’ പ്രകാരം വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറുന്നവർക്കുള്ള പിഴ തുക 500 രൂപയിൽ നിന്നും 2,500 രൂപയായി കുത്തനെ വർദ്ധിപ്പിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. സാധാരണ കോച്ചുകളിൽ യാത്രക്കാർക്ക് ആവശ്യത്തിന് സ്ഥലവും മറ്റ് സൗകര്യങ്ങളും ലഭ്യമായിട്ടും പുരുഷന്മാർ വനിതാ കോച്ചുകളിലേക്ക് പ്രവേശിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ പരിഷ്കാരം.

2026 ജൂൺ 19-ന് റെയിൽവേ മന്ത്രാലയം ‘ഗസറ്റ് ഓഫ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് നടപടികൾ സ്വീകരിക്കും. ഒരു പുരുഷ യാത്രക്കാരൻ മനഃപൂർവ്വം വനിതാ കോച്ചിൽ പ്രവേശിക്കുകയോ, സ്ത്രീകൾക്കായി മാറ്റിവെച്ച സീറ്റിൽ ഇരിക്കുകയോ ചെയ്താൽ അത് റെയിൽവേ ആക്ടിലെ സെക്ഷൻ 162-ന്റെ ലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തുന്ന പുരുഷന്മാരിൽ നിന്നും സ്പോട്ടിൽ 2,500 രൂപ പിഴ ഈടാക്കും. കൂടാതെ അവരുടെ യാത്രാ ടിക്കറ്റ് റദ്ദാക്കാനോ പിടിച്ചെടുക്കാനോ റെയിൽവേ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിയമം ലംഘിക്കുന്ന യാത്രക്കാരോട് അടുത്ത സ്റ്റേഷനിലോ അല്ലെങ്കിൽ ട്രെയിനിൽ വെച്ചോ ഉടനടി ഇറങ്ങിപ്പോകാൻ നിർദ്ദേശിക്കാൻ റെയിൽവേ ജീവനക്കാർക്ക് പൂർണ്ണ അവകാശമുണ്ടായിരിക്കും.

أحدث أقدم