തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയവർക്കെതിരെ രഹസ്യമായി അച്ചടക്കനടപടി സ്വീകരിച്ചെന്ന ആരോപണത്തിന് പിന്നാലെ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പേരിലുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. പരാതികളിൽ സംഘടനാതല അന്വേഷണം പൂർത്തിയാക്കി വിഷയത്തിൽ വ്യക്തത വരുത്താനാണ് നേതൃത്വത്തിന്റെ ശ്രമം.
വിദേശത്തുള്ള രാജീവ് ചന്ദ്രശേഖർ ഈ മാസം 18ന് സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് വിവരം. തുടർന്ന് സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരും. ഫണ്ട് വിവാദം യോഗത്തിന്റെ ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടാൻ സാധ്യത കുറവാണെങ്കിലും, വിഷയം ആരെങ്കിലും ഉന്നയിച്ചാൽ സംസ്ഥാന പ്രസിഡന്റ് വിശദീകരണം നൽകുമെന്നാണ് സൂചന.
ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന നിലപാടിലാണ് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും. എന്നാൽ, ഏകദേശം 12 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും മറുവിഭാഗം ആരോപിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആദ്യ കത്ത് വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. അക്ഷരത്തെറ്റുകളും മറ്റ് സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടി ഔദ്യോഗിക വിഭാഗവും അത് തള്ളിക്കളഞ്ഞു. എന്നാൽ പിന്നീട് പുറത്തുവന്ന മറ്റൊരു കത്താണ് യഥാർഥ രേഖയെന്നാണ് വിമതവിഭാഗത്തിന്റെ അവകാശവാദം.
ഇതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളിലും ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. കൊടി നിർമ്മാണ കരാറിലെ അപാകതകൾക്കൊപ്പം, മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ ഉപയോഗിക്കാനുള്ള കരാർ നൽകിയെങ്കിലും വെറും 42 മണിക്കൂർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് പരാതി. കൂടാതെ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പകുതിയിലധികം ഉപയോഗിക്കാതിരുന്നിട്ടും ട്രിപ്പ് ഷീറ്റുകളിൽ കൃത്രിമം നടത്തി പണം തട്ടിയെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു. നിയോജക മണ്ഡലം തലത്തിൽ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച പലരും മുന്തിയ ഇനം വാഹനങ്ങൾ വാങ്ങിയത് ഫണ്ട് വെട്ടിച്ചാണെന്ന ആക്ഷേപവും ശക്തമാണ്.