വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഐഎമ്മിനെ വെട്ടിലാക്കി ദേശാഭിമാനി റിപ്പോർട്ട്….


        

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം കടുത്ത പ്രതിരോധത്തിൽ. വിഴിഞ്ഞത്തെ ഓഹരി വിൽപ്പനയെക്കുറിച്ച് തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, ഈ നീക്കത്തെ പൂർണ്ണമായി അനുകൂലിച്ചും പുകഴ്ത്തിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത് ജൂൺ മുപ്പതിനാണ്.


എന്നാൽ ഇതിനും ആഴ്ചകൾക്ക് മുൻപ്, ജൂൺ അഞ്ചിലെ ദേശാഭിമാനി തിരുവനന്തപുരം എഡിഷനിലാണ് ഓഹരി വാങ്ങാനുള്ള എംഎസ്‌സി കമ്പനിയുടെ നീക്കത്തെ പുകഴ്ത്തിക്കൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചത്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം നിലവിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ്, അവർ തന്നെ ഇതിനെ അനുകൂലിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്. ‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’ എന്ന തലക്കെട്ടോടെ സുനീഷ് ജോ എന്ന റിപ്പോർട്ടറുടെ ബൈ ലൈനിലാണ് ദേശാഭിമാനിയിൽ വാർത്ത വന്നിരുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ ടെർമിനൽ വരാൻ സാധ്യതയേറി. ഇതിന്റെ ഭാഗമായി അവർ തുറമുഖത്തിന്റെ ഓഹരികൾ വാങ്ങും. 49 ശതമാനം വരെ ഓഹരിയാണ് എംഎസ്‌സി ലക്ഷ്യമിടുന്നത്. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ്‌സി പ്രതിനിധികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരുവർഷത്തിന് ശേഷം അതിന്റെ 25 ശതമാനം ഒഴിച്ചുള്ള ഓഹരികൾ വിൽക്കാൻ സാധിക്കും. കരാറിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് നിലവിൽ ഓഹരി വിപണന ചർച്ചകൾ പുരോഗമിക്കുന്നത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് പാർട്ടി നേതൃത്വം കൈമലർത്തുമ്പോൾ, കരാർ വ്യവസ്ഥകൾ കൃത്യമായി ഉദ്ധരിച്ചുകൊണ്ട് മുഖപത്രത്തിൽ വന്ന വാർത്ത സിപിഐഎമ്മിനെ രാഷ്ട്രീയമായി വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.


        

Previous Post Next Post