മുണ്ടൂർ: പാലക്കാട് മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിയെ കണ്ടെത്തി. വയനാട് സ്വദേശിയായ വിവേകാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഫോൺ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് വിവേകാണെന്നാണ് കണ്ടെത്തൽ. ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നാണ് വിവരം.ദിവസങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ കേസിൽ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡെങ്കിപ്പനി ബാധിച്ച വ്യക്തിയെ ബന്ധപ്പെടുന്നതിനിടെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുണ്ടായ പിഴവിനെ തുടർന്ന് വിവേകിന്റെ നമ്പറിലേക്ക് അബദ്ധത്തിൽ ഫോൺവിളി പോയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യക്കെതിരെ ഗുരുതരമായ സൈബർ ആക്രമണം ആരംഭിച്ചത്.പരാതി നൽകിയിട്ടും തുടക്കത്തിൽ പൊലീസ് നടപടി വൈകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ രമ്യയ്ക്ക് അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.