സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി


തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക.

വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഭവന സെൻസസിന്റെ ഭാഗമായി വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ ആകെ 33 ചോദ്യങ്ങളിലൂടെയാണ് വിവരങ്ങള്‍ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിലവിലുള്ള ആസ്‌തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.

ഫീല്‍ഡുതല വിവരശേഖരണം കുറ്റമറ്റ രീതിയില്‍ പൂർത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിനായി 61,282 എന്യൂമറേറ്റർമാരെയും അവരുടെ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പർവൈസർമാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യുമറേഷൻ' സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഓണ്‍ലൈൻ വഴി മുൻകൂട്ടി നല്‍കിയ ഈ വിവരങ്ങള്‍ എന്യൂമറേറ്റർമാർ വീടുകള്‍ സന്ദർശിക്കുന്ന വേളയില്‍ പരിശോധിച്ച്‌ കൃത്യത ഉറപ്പുവരുത്തും. സെൻസസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
أحدث أقدم