ശബരിമല എക്സിക്യുട്ടീവ് ഓഫിസറായി പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി




കൊച്ചി : ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ ഒ.ജി.ബിജുവിന് പകരം പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി.

 ശാന്തകുമാറിന് ഇന്ന് ചുമതലയേ ല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരായ ഒ.ജി.ബിജുവും എസ്.ശ്രീനിവാസും ശബരിമലയില്‍ സ്ഥിരമായി തുടരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചതിനെ തുടര്‍ന്ന് 'തുടരാന്‍ താല്‍പര്യമില്ലെന്ന്' എഴുതി വാങ്ങി ഇദ്ദേഹത്തെ മാറ്റിയിരുന്നു.  ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയിലുണ്ടായ അഴിമതിയില്‍ ബിജുവിന് പങ്കുള്ളതായി സംശയം ഉയര്‍ന്നിരുന്നു. 

അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരെ ശബരിമലയിൽ ഒരുവർഷത്തേക്കു മാത്രമാണ് നിയമിക്കാറുള്ളത്. 
ഇവരുടെ ഉത്തരവ് ഒരുമിച്ചാണ് ഇറങ്ങാറുള്ളത്. എന്നാൽ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒ.ജി.ബിജുവിന് ദേവസ്വം ബോർഡ് ഒരുവർഷത്തേക്കു കൂടി കാലാവധി നീട്ടിക്കൊടുത്തു. 

അഴിമതി ആരോപണങ്ങൾ ഇല്ലാത്തവരെ മാത്രമേ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവരായി നിയമിക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. ഇവരുടെ പേരുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്കു സമർപ്പിച്ച് കോടതി അംഗീകാരം വാങ്ങിയ ശേഷമാണ് നിയമനം നൽകുന്നത്.

 ഹൈക്കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു ബിജുവിന് പുനര്‍നിയമനം നല്‍കിയത്.
أحدث أقدم