തലയോലപ്പറമ്പ്: സ്കൂട്ടിൽ പോകുന്നതിനിടെ റോഡിൽ കിടന്ന് കിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവഅഭിഭാഷക. ഹൈക്കോടതി അഭിഭാഷകയായ പാമ്പാടി മാടപ്പാട്ട് സ്വദേശിനി ഐശ്വര്യാ .വി ഗോപാലാണ് മാതൃകയായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ?സ്കൂട്ടറിൽ പോകുന്നതിനിടെയാണ് കടുത്തുരുത്തി ബൈപ്പാസിന് സമീപം റോഡരികിൽ കിടന്ന് ഐശ്വര്യക്ക് മാല കിട്ടുന്നത്.
തുടർന്ന് മുന്നോട്ട് പോകുന്നതിനിടെ സമീപത്തുള്ള തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി മാല ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ബിസിനസ്സുകാരനായ പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷ് മാല നഷ്ട്ടപ്പെട്ട പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തുന്നതും. തലയോലപ്പറമ്പ് സ്റ്റേഷനിൽ നഷ്ട്ടപ്പെട്ട മാല ലഭിച്ച വിവരം അറിയുന്നതും. കടുത്തുരുത്തി ബൈപ്പാസിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാറിൽ കയറുന്നതിനിടെയാണ് അമലേക്കിന് കഴുത്തിൽ കിടന്ന മാല നഷ്ട്ടപ്പെടുന്നത്. തുടർന്ന് അഭിഭാഷക കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച്ച വൈകിട്ട് 6.30 ഓടെ തലയോലപ്പറമ്പ് സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് മാല കൈമാറുകയായിരുന്നു.