
നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ കൂടുതൽ ശക്തമാകുന്നു. കേസിൽ നടി അൻസിബ ഹസൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഒരു കാരണവശാലും കേസിൽ നിന്ന് പിന്മാറില്ലെന്നും മൊഴിക്ക് ശേഷം അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. പരാതിയിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചതോടെയാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ (ബിഎൻഎസ് 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം (ബിഎൻഎസ് 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം (ബിഎൻഎസ് 79), മതസ്പർധ വളർത്തൽ (ബിഎൻഎസ് 299), മതവികാരം വ്രണപ്പെടുത്തൽ (ബിഎൻഎസ് 302) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്
കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഈ ഘട്ടത്തിലെങ്കിലും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻസിബ പ്രതികരിച്ചു. അതേസമയം, പൊലീസ് ചോദ്യം ചെയ്യാൻ നീക്കം നടത്തുന്നതിനിടെ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിലവിൽ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.