
പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് ദാമോദര മേനോന്റേതെന്ന് സ്ഥിരീകരിച്ചു. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റെ പാസ്‌പോർട്ടാണ് സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തിൽ പൊലീസ് പരിശോധിച്ചത്. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചെന്നും സഹോദരൻ പറഞ്ഞു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയാണ് ദാമോദര മേനോൻ. നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധം പുലർത്താറുണ്ടെന്നും കരുണാകരൻ വ്യക്തമാക്കി. ഒരു മാസം മുമ്പും ദാമോദര മേനോൻ വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പുറത്തുവന്ന പാസ്‌പോർട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾക്കാണ് ഇതോടെ വ്യക്തതയായിരിക്കുന്നത്