
തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബി.എൻ.എസ്., ഐ.ടി. ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസ്. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ധന്യ ഉന്നയിച്ചിരുന്നത്. തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് അനാവശ്യവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തി കല്യാണിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കഴിഞ്ഞ ജൂലായിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തതും വാർത്തയായിരുന്നു.