ഇറാനെതിരെയുള്ള നീക്കത്തിൽ കൈവിട്ട് തെക്കൻ കൊറിയ; ദേഷ്യത്തിൽ സൈനിക അഭ്യാസങ്ങൾക്ക് വെട്ടുമായി ട്രംപ്!




വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ദക്ഷിണ കൊറിയയും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ഇറാനെ അണുവായുധ മുക്തമാക്കാനുള്ള യുഎസ് നീക്കങ്ങൾക്ക് പിന്തുണ നൽകണമെന്ന ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന ദക്ഷിണ കൊറിയ നിരസിച്ചതിനെ തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിൽ സംയുക്തമായി നടത്താനിരുന്ന സൈനിക പരിശീലനങ്ങൾ വെട്ടിച്ചുരുക്കാൻ ട്രംപ് ഉത്തരവിട്ടു. ഞായറാഴ്ച തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്നെ ഈ വാർത്ത പുറത്തുവിട്ടത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അണുവായുധങ്ങൾ ഇല്ലാതാക്കാനുള്ള യുഎസ് ദൗത്യത്തിൽ പങ്കാളിയാകാമോ എന്ന് താൻ അടുത്തിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ “വേണ്ട, നന്ദി” എന്നായിരുന്നു അവരുടെ മറുപടിയെന്നും ട്രംപ് വെളിപ്പെടുത്തി. ഈ നിഷേധാത്മക നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് പെന്റഗൺ വഴി ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസങ്ങൾ ഗണ്യമായി കുറയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കാൻ നിശ്ചയിച്ചിട്ടുള്ള വാർഷിക ‘ഉൾച്ചി ഫ്രീഡം ഷീൽഡ്’ സംയുക്ത സൈനിക പരിശീലനം പൂർണ്ണമായി റദ്ദാക്കാൻ വൈകിപ്പോയതിനാലാണ് വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തൻ്റെ നല്ല ബന്ധവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയുമായി ചേർന്നുള്ള ചെലവേറിയ ഈ സൈനിക അഭ്യാസങ്ങൾ വടക്കൻ കൊറിയയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. തൻ്റെ ഭരണകാലയളവിൽ വടക്കൻ കൊറിയ ഭീഷണികളൊന്നുമില്ലാതെ തികച്ചും ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും, അതിനിടെ ദക്ഷിണ കൊറിയയുമായി ചേർന്ന് പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കാൻ യുഎസ് ശ്രമിക്കുന്നതിനിടയിലാണ് അടുത്ത സഖ്യകക്ഷിയായ ദക്ഷിണ കൊറിയയുടെ ഈ അപ്രതീക്ഷിത പിന്മാറ്റവും അതിനെ തുടർന്നുള്ള ട്രംപിന്റെ പ്രതികാര നടപടിയും.

Previous Post Next Post