
വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന പരാതിയിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പൊറേലിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചിൻസുറ കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഓഗസ്റ്റ് 11ന് കോടതിയിൽ ഹാജരാക്കിയ അഭിഷേക് പൊറേലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
23കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പൊറേൽ ബംഗാളിനായും ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിനായും കളിക്കുന്ന താരമാണ്. കർണാടകയിൽ മെഡിക്കൽ വിദ്യാർഥിനിയായ യുവതിയാണ് മോസ്‌റ പൊലീസ് സ്റ്റേഷനിൽ താരത്തിനെതിരെ പരാതി നൽകിയത്. ഇരുവരും മൂന്നര വർഷമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും വിദേശയാത്രകൾ നടത്തിയിരുന്നെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഏകദേശം 18 മാസം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പൊലീസ് പരാതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും അന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് പരാതിക്കാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. അഭിഷേക് പൊറേലിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. ഇതിന് പിന്നാലെ കൊൽക്കത്തയിൽവെച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചന്ദൻനഗറിലെ പൊറേലിന്റെ വസതിയിൽ പൊലീസ് പലതവണ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് ജൂൺ 23 മുതൽ അഭിഷേക് പൊറേൽ പൊലീസിന്റെ അന്വേഷണ പരിധിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ കോടതി നിർദേശിച്ചു.