കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ സർവകലാശാല നടപടി. യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി. വൈസ് ചാൻസലറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവിയാണ് നടപടിയെടുത്തത്. ഇന്റഗ്രേറ്റഡ് എം.എ. ഇൻ കംപാരറ്റീവ് ലിറ്ററേച്ചർ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് അഭിനന്ദ്.
ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള ഡിഎസ്‌യു മാഗസിൻ പ്രകാശനത്തിന് സർവകലാശാല ഹാൾ അനുവദിക്കാത്തതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അതിനിടെ, രജിസ്ട്രാറുടെ പരാതിയിൽ അഭിനന്ദ് ഉൾപ്പെടെ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് കേസ്. സർവകലാശാലയുടെ നടപടി രാഷ്ട്രീയപ്രതികാരമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ‘സംഘി പ്രതികാരം’ എന്നാണ് എസ്എഫ്ഐ വിശേഷിപ്പിച്ചത്. അഭിനന്ദിനെ തിരിച്ചെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.