30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്‍കി സണ്ണി ജോസഫ്




തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂണിറ്റിന് 30 രൂപ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത മറികടക്കുന്നതിന് ഭാവിയില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. 4.29 രൂപയ്ക്ക് കിട്ടുമായിരുന്നത് 30 രൂപയ്ക്ക് വാങ്ങുമ്പോള്‍ അധിക ബാധ്യത ഉണ്ട്. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചാലും ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല. സര്‍ക്കാരിന്റെ പണം ആത്യന്തികമായി ജനങ്ങളുടെ പണം തന്നെയാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് കിട്ടാനാണ് പരിശ്രമിക്കുന്നത്. എന്‍ടിപിസിയുമായിട്ടാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്. റദ്ദാക്കപ്പെട്ട കരാറുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും. 30 രൂപ വരെ നല്‍കി വാങ്ങുമ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ട്. 4.29ന് കിട്ടുമായിരുന്നത് 30 രൂപയ്ക്ക് വാങ്ങുമ്പോള്‍ അധിക ബാധ്യത ഉണ്ട്. അത്യാവശ്യമായത് കൊണ്ടാണ് വാങ്ങുന്നത്. പല ആളുകളും പറയുന്നുണ്ട്, വില കൂട്ടി കിട്ടിയാലും കുഴപ്പമില്ല, വൈദ്യുതി കിട്ടിയാല്‍ മതിയെന്ന്. ചൂട് കൂടുന്നതിന് അനുസരിച്ച് ഉപയോഗം കൂടുകയാണ്. ഫാന്‍ വേണം, എസി വേണം. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചാലും ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല. സര്‍ക്കാരിന്റെ പണം ആത്യന്തികമായി ജനങ്ങളുടെ പണം തന്നെയാണ്. എന്നാല്‍ അധിക ബാധ്യത തീര്‍ക്കാന്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് തുടര്‍ന്നു.

ഇപ്പോള്‍ അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. സര്‍ക്കാരിന്റെ അനുവാദം വാങ്ങണം. കമ്മീഷന്റെ അനുവാദം ഇല്ലാതെ വാങ്ങണമെങ്കില്‍ പ്രത്യേക അനുവാദം വേണം. മന്ത്രിസഭയിലേക്ക് തന്നെ തീരുമാനം പോകണം. പണത്തിനെ കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ല, പവറാണ് വേണ്ടത് എന്ന അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

റദ്ദാക്കപ്പെട്ട, 4.29ന് വൈദ്യുതി ലഭിക്കുന്ന ആര്യാടന്‍ മുഹമ്മദ് ഉണ്ടാക്കിയ കരാര്‍ എട്ടുവര്‍ഷക്കാലം ഉപയോഗപ്പെടുത്തി. റദ്ദാക്കുമ്പോള്‍ സര്‍ക്കാര്‍ ആലോചിക്കണമായിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണ് എന്ന് സര്‍ക്കാര്‍ പരിശോധിക്കണമായിരുന്നു. ആ കരാര്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് പുനരാലോചന ഉണ്ടായത്. അതിനിടെ ആറുമാസം മുന്‍ സര്‍ക്കാര്‍ അതില്‍ അടയിരുന്നു. ആറുമാസം കഴിഞ്ഞിട്ടാണ് കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് ശുപാര്‍ശ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. സര്‍ക്കാര്‍ തന്നെ ഇതിനെ കുറിച്ച് വീണ്ടും ആലോചിക്കാന്‍ ബാധ്യസ്ഥരായി. കമ്മീഷനും ബാധ്യസ്ഥരായി. അപ്പോഴേക്കും കാലം വൈകി പോയി. കരാറില്‍ ഏര്‍പ്പെട്ട കമ്പനികളൊക്കെ കൂടിയ വിലയ്ക്ക് വൈദ്യുതി പുറത്ത് വിറ്റു. അവര്‍ ആ സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
أحدث أقدم