കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും.
മണർകാട് സെന്റ് മേരീസ് കോളജിലെ പുതിയ ബ്ലോക്കിന്‍റെയും മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു കോഴ്സുകൾക്കായി നിർമിച്ച ബ്ലോക്കിന്‍റെയും മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിന്‍റെ നവീകരിച്ച കാഷ്വാലിറ്റിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രിയും സേവകാസംഘം നിർമിച്ചു നൽകുന്ന വീടുകളുടെ അടിസ്ഥാന ശിലാ വിതരണം ചാണ്ടി ഉമ്മൻ എംഎൽഎയും നിർവഹിക്കും. നവാഭിഷിക്തനായ ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ ഫ്രാൻസിസ് ജോർജ് എംപിയും കോർഎപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട കാലായിൽ കുര്യാക്കോസ് കോർഎപ്പിസ്കോപ്പയെ മുൻ മന്ത്രി വി.എൻ. വാസവനും അനുമോദിക്കും. കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ റിപ്പോർട്ട് അവതരിപ്പിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, പ്രോഗ്രാം കൺവീനർ ജെ. മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്ത്, ട്രസ്റ്റി ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ എന്നിവർ പ്രസംഗിക്കും.