കോഴിക്കോട്: നേതൃത്വം ചെയ്ത രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽ ചൂണ്ടിയതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. രമയുടെ ആരോപണം. കോഴിക്കോട് ജില്ലയിലെ മണ്ണിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ധീരനായ കമ്യൂണിസ്റ്റ് ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂര കൊലപാതകം തിരുത്താനാകാത്ത തെറ്റാണെന്നും കെ.കെ. രമ പറഞ്ഞു. ആ തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത നേതൃത്വത്തിനുണ്ടോയെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.