മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പേരുമാറ്റം. സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റുമെന്നും കെ മുരളീധരൻ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും. നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനമായും രോഗനിർണയം, ചികിത്സ, മരുന്ന്, കൗൺസിലിങ് തുടങ്ങിയ സേവനങ്ങളാണുള്ളത്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക അസ്വാസ്ഥ്യമുള്ളവർക്ക് മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം. കൗൺസലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്ട്രെസ് മാനേജ്മെന്റ്, ജീവിതശൈലി ഇടപെടലുകൾ തുടങ്ങിയവ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യുവാക്കളിൽ വർധിച്ചുവരുന്ന സമ്മർദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴിൽ സംബന്ധമായ ആശങ്കകൾ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങൾ ഇല്ല; പകരം..
Deepak Toms
0
Tags
Top Stories