ആലപ്പുഴ: : കഞ്ഞിക്കുഴിയിൽ സി.പി.എം. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടു സി. പി. എം. പ്രവർത്തകർ പിടിയിലായതായി സൂചന. സംഭവം രണ്ടുപക്ഷത്ത് നിൽക്കുന്ന സി.പി.എം നേതാക്കളുടെ ശത്രുത വർധിപ്പിക്കാൻ നടത്തിയ ആസൂത്രിത ശ്രമം.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണർകാട് എൽ. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകൾക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പോലീസ് കുടുക്കിയത്.
സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവർഷം മുൻപ് ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിൽ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താൽ നേതാവിന്റെ മേൽ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.
ഒരുവർഷം മുൻപ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും പ്രവർത്തകർ തന്നെയാണെന്ന് മനസ്സിലാക്കി സി.പി.എം. നേതൃത്വം ഇവരെ താക്കീതും ചെയ്തിരുന്നു.
ഇതിലെ പ്രതികൾ തന്നെയാണ് വീടുകൾ ആക്രമിച്ചതിനു ഇപ്പോൾ പിടിയിലായത്. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ചയുണ്ടായേക്കും.