കൊച്ചി : കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കെ. എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി.
സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ വിചാരണ കോടതിയിൽ ഹാജരാകണം.
2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ എംഎൽഎമാരായിരുന്ന ഇ.പി ജയരാജൻ കെ.ടി ജലീൽ എന്നിവർക്കെതിരേ പൊതു മുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇവർക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയും നൽകിയിരുന്നു. എന്നാൽ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികൾ തുടരണമെന്നുമുള്ള നിർദേശമാണ് മുന്നോട്ടു വെച്ചത്. ബുധനാഴ്ച എംഎൽഎമാരും മന്ത്രിമാരും കോടതിയിൽ ഹാജരാകണമെന്ന നിർദേശവും വെച്ചു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്.
ഒപ്പം തന്നെ കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ സർക്കാർ അപ്പീലും നൽകി.
സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാൻ കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.